Sunday, April 25, 2010












തൃശ്ശൂര്‍: നൂറു വര്‍ണ്ണങ്ങള്‍ ചാലിച്ച പുഴപോലെ പൂരം. ദേശങ്ങളില്‍ അവ ഉറവയെടുത്തു. വാദ്യമേളങ്ങളുടെ അലകളിളക്കി ഒഴുകിവന്നു. നടുവില്‍മഠത്തിലും ഇലഞ്ഞിച്ചോട്ടിലും താളത്തിന്റെ താഴ്ചയേറിയ ജലപാതങ്ങള്‍. പിന്നെ തെക്കേനടയിലെ മഹാസംഗമത്തില്‍ ജനലക്ഷങ്ങളുടെ നീരാട്ട്.

എല്ലാം മുന്‍കൂട്ടി ഗണിച്ച പ്രവാഹം തന്നെയായി ഇക്കുറിയും തൃശ്ശൂര്‍ പൂരം. കണിമംഗലം ചെമ്പൂക്കാവ്, പനമുക്കംപിള്ളി, കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, നൈതലക്കാവ് തട്ടകങ്ങളില്‍ നിന്നൊഴുകിയ കൊച്ചരുവികള്‍ക്കു പോലുമുണ്ടായി താളമേളങ്ങളുടെ പ്രൗഢിയും ശുദ്ധിയും. പരമമായ ഭക്തിയില്‍ മുങ്ങിയാണ് തിരുവമ്പാടി ഭഗവതിയെയും പാറമേക്കാവിലമ്മയെയും ദേശവാസികള്‍ പൂരപ്പറമ്പിലേക്ക് യാത്രയാക്കിയത്.

മഠത്തില്‍വരവില്‍ അന്നമനട പരമേശ്വരമാരാരുടെ പ്രമാണത്തില്‍ വിസ്തരിച്ച പതികാലത്തില്‍ പതഞ്ഞുയര്‍ന്നു പഞ്ചവാദ്യം. ഇതേസമയം പാറമേക്കാവിലമ്മ പത്മനാഭന്റെ ശിരസ്സിലേറി ചെമ്പടമേളത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിയിരുന്നു. ചെമ്പട കലാശിച്ച് നടപ്പാണ്ടിയായി നീങ്ങിയ മേളം ഇലഞ്ഞിച്ചോട്ടിലേക്കെത്തി. ഇതേസമയം തിരുവമ്പാടിയുടെ പൂരപ്രവാഹത്തിലേക്ക് പാണ്ടിമേളത്തിന്റെ
തിരയിളക്കം കടന്നുവന്നു. ശിവസുന്ദര്‍ തിടമ്പേറ്റിനീങ്ങി. ഇലഞ്ഞിച്ചോട്ടില്‍ പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തിലും ശ്രീമൂലസ്ഥാനത്ത് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ പ്രമാണത്തിലും മേളം അതിശയകരമായ തരംഗങ്ങള്‍ തീര്‍ത്തു. ഒരു ദുഃഖം മാത്രം. ഇലഞ്ഞിത്തറമേളം കേട്ടവര്‍ക്ക് മട്ടന്നൂരിന്റെ മേളം കേള്‍ക്കാനായില്ല -മറിച്ചും. ഇലഞ്ഞിത്തറമേളത്തിനിടെ ഈരാറ്റുപേട്ട അയ്യപ്പനെന്ന ആന കുഴഞ്ഞുവീണു. കുടിക്കാന്‍ കരുതിയ കുപ്പിവെള്ളം മുഴുവന്‍ ആനയ്ക്കു കൊടുത്ത പൂരപ്രേമികളുടെ സ്‌നേഹത്തില്‍ അവന്‍ ഉയിര്‍ത്തു.
Thrissur Pooram 2010 Photos from Mathuboomi